ഹരിയാനയിൽ പതിനഞ്ചുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു
തോമസ് ഡാനിയേല്‍
ന്യൂഡൽഹി: ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിൽ കഴിഞ്ഞാഴ്ച്ച വീട്ടിൽ നിന്ന് ട്യൂഷൻ പഠിക്കാൻ പോയതിന് ശേഷം കാണാതായ പതിനഞ്ചു വയസ്സുകാരി പെൺകുട്ടിയെ മരിച്ച നിലയിൽ ശനിയാഴ്ച്ച (13ാം തീയതി) ജീന്ദ് ജില്ലയിലെ ബുദ്ധ ഖേഡയിലുള്ള കനാലിൽ കണ്ടെത്തി. മൃതദേഹത്തിൽ ആഴമേറിയ 19 മുറിവുകളും മൃഗീയ പീഡനത്തിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു.
പെൺകുട്ടിയുടെ കരളും ശ്വാസകോശങ്ങളും തകർന്നിട്ടുണ്ടെന്നും ശരീരത്തിൽ കൂർത്ത വസ്തു കയറ്റിയതിനാൽ ആണ് ആന്തരിക മുറിവുകൾ ഉണ്ടായതെന്നും പരിശോധന നടത്തിയ റോഹ്ത്തക്കിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഫോറൻസിക് വിഭാഗം തലവൻ എസ്. കെ. ദത്തർവാൾ മാധ്യമങ്ങളോട് പറഞ്ഞു. കൊടിയ പീഡനങ്ങൾക്ക് പെൺകുട്ടി വിധേയയായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശരീരാവയവങ്ങളിലെ കഠിന ക്ഷതങ്ങൾ സൂചിപ്പിക്കുന്നത് പ്രകൃതി വിരുദ്ധ പീഡനവും കൂട്ടബലാത്സംഗവും നടന്നുവെന്നതിനെയാണ്. ഡൽഹിയിൽ 2012ൽ ബാലസംഗത്തിനിടെ കൊല്ലപ്പെട്ട നിർഭയ നേരിട്ടതിലും ക്രൂരമായ ഉപദ്രവങ്ങൾ പെൺകുട്ടി അഭിമുഖീകരിച്ചിരിക്കാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ അച്ഛൻ കുരുക്ഷേത്ര ജില്ലയിലെ ജാൻസ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന തയ്യൽക്കാരനാണ്. സ്വന്തം ഗ്രാമത്തിലെ ഇരുപത് വയസ്സുള്ള വ്യക്തിയോടൊപ്പമായിരിന്നു രണ്ടു സഹോദരങ്ങളിൽ മൂത്ത പെൺകുട്ടി അപ്രത്യക്ഷ ആയത്. ഈ വ്യക്തിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് പെൺകുട്ടിയുടെ കുടുംബം കേസെടുപ്പിച്ചിരിന്നു. ഇയാളെ ഇതുവരെ കണ്ടെത്തനായിട്ടില്ല. ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളിയാണോ എന്ന് സ്ഥിതീകരിക്കുന്ന തെളിവുകളൊന്നും ഇപ്പോൾ ലഭ്യമല്ല താനും.
ഹരിയാന സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പ് മന്ത്രി കെ. കെ. ബേദി ഇടപെട്ട് സമയബന്ധിത അന്വേഷണത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും ഉറപ്പ് നൽകിയതിന് ശേഷം മാത്രമാണ് ബന്ധുക്കൾ സംസ്കാരത്തിനായി മൃതദേഹം ഏറ്റുവാങ്ങിയത്. അന്വേഷണം സി. ബി. ഐക്ക് കൈമാറുക, കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക, നിർഭയ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ നൽകുക,
ആയുധങ്ങൾ കൈവശം വെയ്ക്കാനുള്ള രണ്ട് ലൈസൻസുകൾ നൽകുക എന്നീ ആവശ്യങ്ങൾ ആയിരുന്നു ബന്ധുക്കൾ ആദ്യം ഉന്നയിച്ചത്.
പ്രതികളെ എത്രയും വേഗം പിടികൂടുവാൻ ഒരു എസ്. പി. നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ നാല് അന്വേഷണ സംഘങ്ങൾക്ക് കൂടി രൂപം കൊടുത്തിട്ടുണ്ടെന്ന് കുരുക്ഷേത്ര ജില്ലാ പോലീസ് സൂപ്രണ്ട് അഭിഷേക് ഗാർഗ് അറിയിച്ചു.
പോലീസ് സംശയത്തിന്റെ പേരിൽ ജാൻസ ഗ്രാമത്തിലെ 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടാ കൃത്യത്തിലെ മുഖ്യ പ്രതി എന്ന് സംശയിക്കപ്പെടുന്ന പന്ത്രണ്ടാം ക്ലാസുകാരനെ ഇത് വരെ പിടികൂടാനായിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന കരുതുന്നതിനാൽ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. പോലീസ് ഇയാളുടെ പ്രായം സ്ഥിരീകരിക്കാൻ ശ്രമിക്കുകയാണ്.
മന:സാക്ഷയെ ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ സംസ്ഥാനത്തെ പാനിപ്പത്ത് ജില്ലയിലെ ഉർലാന ഗ്രാമത്തിൽ 11 വയസ്സുകാരിയായ മറ്റൊരു ദളിത് പെൺകുട്ടിയെ സ്വന്തം സമുദായത്തിൽ പെട്ട രണ്ട് അയൽക്കാർ കൊലപ്പെടുത്തിയതിന് ശേഷം ബലാത്സംഗം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശനിയാഴ്ച്ച വൈകിട്ട് ഗ്രാമത്തിലെ ചവർ ഇടുന്ന സ്ഥലത്ത് വീട്ടിലെ ചവർ കൊണ്ടിടാൻ പോയ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച്ച രാവിലെ കണ്ടെത്തുകയായിരുന്നു. പ്രതികളായ പ്രദീപ് (2), സാഗർ(24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച്ച തന്നെ നടന്ന മറ്റൊരു സംഭവത്തിൽ പത്തു വയസ്സുകാരി പെൺകുട്ടിയുടെ സ്വകാര്യ അവയവം തടി കൊണ്ടുള്ള വസ്തു കയറ്റി വികലമാക്കിയതിന് അകന്ന ബന്ധുവായ അമ്പത് വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡി നോട് ചേർന്ന് കിടക്കുന്ന ജില്ലയായ പഞ്ച്കുലയിലെ പിന്ജോറിനടുത്താണ് സംഭവം. പെൺകുട്ടി വീടിന് വെളിയിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ആയിരുന്നു അക്രമം നടന്നത്.
കഴിഞ്ഞ മാസം സംസ്ഥാനത്തെ ഹിസാർ ജില്ലയിൽ ചേരിപ്രദേശത്തെ വീട്ടിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഉറങ്ങിക്കിടന്ന ആ വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊന്നതിന്റെ ഒച്ചപ്പാടുകൾ കെട്ടടങ്ങുന്നതിന് മുൻപ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ.